പ്രഭാസ് നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിൽപ്രാണിയുടെ കടിയേറ്റ നടൻ രാജേഷ് ശര്മയുടെ നില ഗുരുതരം.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴാണ് സംഭവം. നിലവിൽ അദ്ദേഹത്തെ കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടി സുദീപാ ചാറ്റർജിയാണ് രാജേഷ് ശർമയുടെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിനുണ്ടായ അപകടത്തെ കുറിച്ചും ആരോഗ്യനിലയെ കുറിച്ചും പ്രസ്താവന പുറത്തുവിട്ടത്.
ഏത് പ്രാണിയാണ് രാജേഷ് ശർമയെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല. ഏതെങ്കിലും പ്രാണിയോ അല്ലെങ്കിൽ വിഷമുള്ള ചിലന്തിയോ ആണ് അദ്ദേഹത്തെ കടിച്ചതെന്നാണ് അനുമാനം. അദ്ദേഹത്തിന്റെ വലതുകാലിൽ കടുത്ത വേദനയും വീക്കവും ശ്വാസതടസവും ഉണ്ടായി.
ഷൂട്ടിംഗ് അവസാനിച്ച ശേഷം ടെക്നീഷ്യന്മാരുമായി സംസാരിക്കവെയാണ് സംഭവമുണ്ടായത്. കാടുപിടിച്ച സ്ഥലത്തായിരുന്നു അദ്ദേഹം നിന്നിരുന്നത്. ആദ്യം ഗൗരവത്തിലെടുക്കാതിരുന്ന അദ്ദേഹം പ്രാഥമിക ചികിത്സ എടുക്കാതിരുന്നതാണ് കാര്യങ്ങൾ വഷളാക്കിയത്. കടിയേറ്റ് ആറുമണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായത്. വലതു കാലിനാണ് അതിഭയങ്കരമായ വേദനയുണ്ടായത്.
ആരോഗ്യനില വഷളായിക്കൊണ്ടിരുന്നിട്ടും അദ്ദേഹം കോൽക്കത്തയിലേക്ക് വിമാനം കയറി. യാത്രയ്ക്കിടെ അദ്ദേഹത്തിന് കടുത്ത പനി ബാധിക്കുകയും, കൂടുതൽ അസ്വസ്ഥനാകാൻ തുടങ്ങുകയും, ആരോഗ്യനില കൂടുതൽ വഷളാകുകയും ചെയ്തു. പിറ്റേന്ന് അദ്ദേഹത്തെ ധാക്കുറിയയിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു ദിവസത്തിലേറെയായിട്ടും കടുത്ത പനിയും ശ്വാസംമുട്ടലും തുടരുകയാണ്.
അണുബാധ കാൽവിരലുകളിൽ നിന്ന് കാൽമുട്ടുവരെ വ്യാപിച്ചിട്ടുണ്ട്. ബാധിച്ച ഭാഗത്ത് വലിയ കുമിളകളും രൂപപ്പെട്ടിരിക്കുന്നു. ഡോ. അവിജിത് ഭട്ടാചാര്യയുടെ അഭിപ്രായത്തിൽ ഒരു വ്യക്തമായ വിലയിരുത്തൽ നടത്താൻ ഇനിയും സമയമായിട്ടില്ല.
രാജേഷ് സൂക്ഷ്മമായ നിരീക്ഷണത്തിലാണെന്നും ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നുംകുറിപ്പിൽ പറയുന്നു. സങ്കീർണ്ണതകൾ രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും, അത് ശ്വാസകോശങ്ങളിലേക്ക് നീങ്ങിയാൽ ജീവന് ഭീഷണിയായേക്കാമെന്നും ആശങ്കയുള്ളതിനാൽ ഡോക്ടർമാർ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.